2012 ജനുവരി 21, ശനിയാഴ്‌ച

                     ഒരു ചായ കുടിക്കുമ്പോള്‍ ഓര്‍ക്കേണ്ടത്


ചൈനയിലേക്ക് യാത്ര ചെയ്യുന്ന ആരും ചെയ്യേണ്ട നാലുകാര്യങ്ങള്‍ ഉണ്ട്. ഒന്നാമതായി വന്‍മതില്‍ പോയി കാണുക. രണ്ടാമത് പഴയ രാജാക്കന്മാരുടെ കൊട്ടാരമായിരുന്ന :ഫോര്‍ബിഡന്‍ സിറ്റി' സന്ദര്‍ശിക്കുക. മൂന്ന് ചൈനയിലെ പാരമ്പര്യ ചികിത്സാകേന്ദ്രം പോയി കാണുക. നാലാമത് അവിടുത്തെ 'ടീ സെറിമണിയില്‍ പങ്കെടുക്കുക'.

എന്താണീ 'ടീ സെറിമണി'?

ചൈനക്കാര്‍ പരമ്പരാഗതമായി ചായ ഉണ്ടാക്കുന്ന രീതിയും അത് അതിഥികള്‍ക്ക് കൊടുക്കുന്ന രീതിയും കാണിക്കുന്നതാണ് 'ടൂ സെറിമണി'. ബീജിംഗിലും മറ്റനവധി ചൈനീസ് നഗരങ്ങളിലും ഇതുണ്ട്. ഈ പരിപാടി ടൂറിസ്റ്റുകള്‍ക്ക് വേണ്ടി ഫ്രീയായി നടത്തുന്നതാണ്. ടീ സെറിമണിക്കുശേഷം വിവിധയിനം ചായപ്പൊടികളുടെയും ചായക്കോപ്പകളുടെയും ചായയുണ്ടാക്കാനുള്ള പാത്രങ്ങളുടെയും പ്രദര്‍ശനവും വില്‍പനയും അവര്‍ നടത്തുന്നു.

ചൈനയില്‍ അനവധി തരം ചായ ഉണ്ട്. ഗ്രീന്‍ ടീ, ജിന്‍സെംഗ് ടീ, ഒലോംഗ് ടീ, ജാസ്മിന്‍ ടീ എന്നിങ്ങനെ. ഇവ ഓരോന്നും ഉണ്ടാക്കുന്ന രീതി വേറെയാണ്. പലതിനും പല ചൂടിലാണ് വെള്ളം തിളപ്പിക്കേണ്ടത്. വ്യത്യസ്ത സമയം ചായപ്പൊടി വെള്ളത്തില്‍ ഇടുകയും വേണം. ഇതെല്ലാം പാരമ്പര്യവും കൃത്യവും ആണ്.

ഒരു ശരാശരി മലയാളി ലോകത്ത് എവിടെയാണെങ്കിലും ദിവസം ആരംഭിക്കുന്നത് ഒരു ചായയില്‍ നിന്നാണ്. കുറേ മലയാളികള്‍ക്ക് എങ്കിലും രാവിലെ ഒരു ചായ കിട്ടിയില്ലെങ്കില്‍ പ്രഭാത കൃത്യങ്ങള്‍ മുമ്പോട്ടുപോവുകയും ഇല്ല. ഇതുകഴിഞ്ഞാല്‍പിന്നെ ഇടക്ക് ഓഫീസിലോ പുറത്തോ ഉള്ള ചായ എന്നിങ്ങനെ ദിവസം പലവട്ടം മലയാളികള്‍ ചായ കുടിക്കുന്നു.

മലയാളിയുടെ ദിനചര്യയില്‍ ഇത്രമാത്രം ഇഴുകിചേര്‍ന്ന ഈ ചായ പക്ഷെ ഒരു നീണ്ട പാരമ്പര്യം അല്ല. എന്റെ അമ്മയുടെ ചെറുപ്പകാലത്ത്, അതായത് 60-70 വര്‍ഷം മുന്‍പുവരെ മിഡില്‍ ക്ലാസ് മലയാളി കുടുംബംഗങ്ങളില്‍ ചായ ഇല്ല. നൂറുവര്‍ഷം മുമ്പത്തെ കാര്യം എടുത്താല്‍ കേരളത്തില്‍ അന്നുണ്ടായിരുന്ന ബ്രിട്ടീഷുകാര്‍ അല്ലാതെ അധികമാരും ചായ കണ്ടിട്ടുകൂടി ഇല്ല.

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ രണ്ടു നൂറ്റാണ്ടില്‍ കൂടുതല്‍ താമസിച്ചിരുന്നു. ചിക്കന്‍ ടിക്കയും മുളകുതണ്ണിയും ഉള്‍പ്പെടെ പല ഇന്ത്യന്‍ വിഭവങ്ങളും ബ്രിട്ടീഷ് ഭവനങ്ങളില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ അവരുടെ അടുക്കളയില്‍ നിന്നും ചായയല്ലാതെ ഒന്നും തന്നെ നമ്മുടെ അടുക്കളയിലേക്ക് വന്നില്ല. അതിന്റെ ഒരു കാരണം ബ്രിട്ടീഷ് അടുക്കളയില്‍ വലിയ വൈവിധ്യം ഒന്നും ഇല്ലാതിരുന്നതാണ്. ഒരു ഫിഷ് ആന്റ് ചിപ്‌സ് അല്ലാതെ മറ്റൊരു വിഭവവും ഒറിജിനല്‍ ബ്രിട്ടീഷ് ആയി ആരും അംഗീകരിച്ചിട്ടില്ല. അതില്‍ തന്നെ ചിപ്‌സിന്റെ ക്രെഡിറ്റ് ഫ്രഞ്ചുകാര്‍ അടിച്ചുമാറ്റി :'ഫ്രഞ്ച് ഫ്രൈ' ആയിട്ട്. ഇതുകൊണ്ട് ഒക്കെയാണ് യൂറോപ്പിലെ ഏറ്റവും ഹോപ്പ്‌ലെസ്‌കുമ്പിന്‍ ആണ് ബ്രിട്ടനിലേത് എന്ന് ഫ്രഞ്ചുകാരും ഇറ്റാലിയന്‍സും ഒക്കെ കളിയാക്കുന്നത്.

കാര്യം എന്താണെങ്കിലും ചായയെ കേരളത്തില്‍ എത്തിച്ചതിന് നമുക്ക് ബ്രിട്ടീഷുകാരോടു നന്ദിപറയണം. ചായപ്പൊടിമാത്രം അല്ല തേയില ചെടിയും ചായയുണ്ടാക്കുന്ന ടെക്‌നോളജിയും എല്ലാം കേരളത്തില്‍ എത്തിച്ചത് ബ്രിട്ടീഷുകാര്‍ ആണ്.

എന്നാല്‍ തേയില ഒരു ബ്രിട്ടീഷ് ചെടിയോ കണ്ടുപിടുത്തമോ അല്ല എന്ന് മിക്കവര്‍ക്കും അറിയാം. ബ്രിട്ടനിലെ ചില ചായ തീവ്രവാദികള്‍ പക്ഷെ ഇതുവകവെക്കാതെ അവരുടെ സ്വന്തം പേരില്‍ ചായപ്പൊടി മാര്‍ക്കറ്റില്‍ ഇറക്കുന്നുണ്ട്. ചൈനീസ് ടീ, ശ്രീലങ്കന്‍ ടീ, ഡാര്‍ജിലിംഗ് ടീ, കെനിയന്‍ ടീ എന്നിവയ്‌ക്കൊപ്പം. അങ്ങനെ ഒരു ചായ തീവ്രവാദിയായ എന്റെ സുഹൃത്ത് ഡേവിഡ് സ്മിത്ത് ഇടക്കിടക്ക് 'യോര്‍ക്ക് ഷെയര്‍' ചായപ്പൊടി എനിക്ക് അയച്ചുതരാറുണ്ട്.

ലോകത്ത് പലഭാഗത്തും ഇപ്പോള്‍ ചായ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെങ്കിലും ചായയുടെ ഉല്‍പാദനവും ഉപഭോഗവും ആദ്യം നടന്നത് ചൈനയില്‍ ആണെന്നാണ് ചരിത്രം പറയുന്നത്. ക്രിസ്തുവിന് ആയിരം വര്‍ഷം മുന്‍പുതന്നെ ചൈനയില്‍ ചായ ഉപയോഗിച്ചിരുന്നതായി ചരിത്രം ഉണ്ട്. ക്രിസ്തുവിന് മുന്‍പ് രണ്ടാം നൂറ്റാണ്ടിലെ ചിന്‍ഡൈനാസ്റ്ററിയുടെ കാലത്തേക്കു രാജാക്കന്മാരും പ്രഭുക്കന്‍മാരും മാത്രമല്ല സാധാരണക്കാരും ഉപയോഗിക്കുന്ന ഒരു പാനീയം ആയി ചായ.

ചൈനയുടെ ലോകവ്യാപാരത്തിന് ആയിരക്കണക്കിന് വര്‍ഷത്തെ പഴക്കം ഉണ്ടെങ്കിലും എന്തുകൊണ്ടോ ചായ പണ്ടുകാലത്ത് ഒരു വലിയ കയറ്റുമതി ഐറ്റം ആയിരുന്നില്ല കേരളവും ചൈനയും തമ്മിലുള്ള വ്യാപാരത്തിലും ചായ ഉണ്ടായിരുന്നില്ലല്ലോ.

കച്ചവടത്തിനായി എത്തിയ പോര്‍ച്ചുഗീസുകാര്‍ ആണ് ചൈനയില്‍ നിന്നും യൂറോപ്പിലേക്ക് ചായ എത്തിച്ചത്. 16-ാം നൂറ്റാണ്ടില്‍. പതിനേഴാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗലിലെ രാജകുമാരിയായിരുന്ന കാതറിനെ ഇംഗ്ലണ്ടിലെ രാജാവ് വിവാഹം ചെയ്തപ്പോള്‍ ചായ കുടിയും കപ്പല്‍ കയറി ഇംഗ്ലണ്ടിലേക്ക് എത്തി എന്നാണ് ചരിത്രം (ഈ രാജകുമാരിയുടെ സ്ത്രീധനമായിട്ടാണ് പോര്‍ച്ചുഗീസുകാര്‍ ബോംബെ ബ്രിട്ടീഷുകാര്‍ക്ക് നല്‍കിയത്). ആദ്യകാലത്ത് രാജകുടുംബങ്ങളിലും പ്രഭുകുടുംബങ്ങളിലും പിന്നെ സാധാരണക്കാരുടെ പ്രധാന വിരുന്നുകളിലും (ഉദാ : കല്യാണം) മാത്രമായിരുന്നു ആഡംബരവസ്തുവായ ചായയുടെ ഉപഭോഗം. എന്നാല്‍ 18-ാം നൂറ്റാണ്ടോടെ ചായയുടെ ഉപയോഗം ഏറെ വര്‍ദ്ധിച്ചു. 1800-ല്‍ ബ്രിട്ടീഷ് ഇറക്കുമതിയുടെ പത്തുശതമാനം ചായയായിരുന്നു അത്രെ. ഇതിന്റെ കുത്തക ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കും ആയിരുന്നു.

ഇവിടെയാണ് ചായയുടെ ചരിത്രം മാറുന്നത്. അല്ലെങ്കില്‍ ചായ ചരിത്രം മാറ്റുന്നത്. ഉയര്‍ന്നു വരുന്ന ചൈനീസ് ചായയുടെ ഇറക്കുമതിക്ക് പകരം ചൈനക്ക് ബ്രിട്ടീഷുകാര്‍ പ്രധാനമായി വിറ്റിരുന്നത് ഇന്ത്യയില്‍ ഉത്പാദിപ്പിക്കപ്പെട്ടിരുന്ന കറുപ്പാണ്. മയക്കുമരുന്നായ കറുപ്പിന്റെ ഉപഭോഗം ചൈനീസ് ജനതയെ ബാധിക്കുന്നതിനാല്‍ അവിടുത്തെ ഗവണ്‍മെന്റ് അത് നിരോധിച്ചു. എന്നാല്‍ കള്ളക്കടത്തുകാരുടെ സഹായത്തോടെ കറുപ്പിന്റെ വില്‍പ്പന ബ്രിട്ടീഷുകാരും അമേരിക്കക്കാരും (അമേരിക്കയില്‍ കുടിയേറിയ ബ്രിട്ടീഷുകാര്‍ ചായകുടിയും അങ്ങോട്ടു കൊണ്ടുപോയി) തുടര്‍ന്നു. 1838-ല്‍ ചക്രവര്‍ത്തി കള്ളക്കടത്തുകാരെ അറസ്റ്റുചെയ്യുകയും ബ്രിട്ടീഷ് അമേരിക്കന്‍ കമ്പനികളില്‍ നിന്നും കറുപ്പു പിടിച്ചെടുക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ഒന്നാമത്തെ ഒപിയം വാര്‍(കറുപ്പുയുദ്ധം) നടക്കുന്നത്. യുദ്ധത്തില്‍ തോറ്റ ചൈനയ്ക്ക് കറുപ്പിന്റെ വില്‍പന അംഗീകരിക്കുകയും ഹോംങ്കോംഗ് ബ്രിട്ടന് വിട്ടുകൊടുക്കുകയും ചെയ്യേണ്ടിവന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ